കോഴിക്കോട് : കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഏറ്റവും കുറഞ്ഞ ചെലവിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ. ഗവൺമെന്റ് കൊച്ചി മെട്രോയിൽ അർപ്പിച്ച വിശ്വാസത്തിൽ ഏറെ സന്തോഷമുണ്ട്. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയാൽ കുറഞ്ഞ ചെലവിൽ കുറഞ്ഞ കാലയളവുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ ലക്ഷ്യമെന്ന് ബെഹ്‌റ പറഞ്ഞു.
കോഴിക്കോട് ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതിനോടകം രണ്ട് തവണ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ യോഗം ചേർന്നിട്ടുണ്ട്. മൊബിലിറ്റി പ്ലാൻ തയ്യാറാക്കാൻ ഏകദേശം മൂന്ന് മാസം സമയം എടുക്കും. സ്വകാര്യ ഏജൻസിയെ നിയോഗിച്ചാണ് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുക.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഡി.പി.ആർ. തയ്യാറാക്കുക. പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം ലഭിക്കാനും പുതിയ റിപ്പോർട്ട് വേണമെന്നതിനാൽ ഏട്ട് മാസം കൊണ്ട് സാധ്യതാ പഠനം നടത്തി ഡിപിആർ തയ്യാറാക്കാനാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. ഇതിൽ അന്തിമ തീരുമാനമെടുക്കാൻ ഉടൻ യോഗം ചേരും.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ 25 കിലോമീറ്ററിലെ നിർമാണ പ്രവർത്തനങ്ങൾ രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കാൻ പറ്റുമെന്നും ലോക്നാഥ് ബെഹ്റ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ മെട്രോനയത്തിൽ സ്വകാര്യ പങ്കാളിത്തം നിർബന്ധമാണ്. ഇതിനനുസരിച്ച് കോഴിക്കോട് ലൈറ്റ്മെട്രോ പദ്ധതിരേഖ പുതുക്കും. പാലങ്ങളടക്കം അനുബന്ധ നിർമ്മാണം നടത്താനും കൊച്ചി മെട്രോ കോർപ്പറേഷനെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. 2017ലെ പുതുക്കിയ ഡി.പി.ആർ. അനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 13.3 കിലോമീറ്ററാണ് കോഴിക്കോട് ലൈറ്റ് മെട്രോയുടെ ദൂരം.
2,773 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൂർണമായും തൂണുകളിൽ ആകാശപാതയാണ് ഒരുക്കുക. 14 സ്റ്റേഷനുകളുണ്ടാവും. മാവൂർ റോഡിന് നടുവിലൂടെയാണ് പാത കടന്നുപോവുക എന്നതിനാൽ വൻതോതിൽ ഭൂമി ഏറ്റെടുക്കുകയോ ആളുകളെ കുടിയൊഴിപ്പിക്കുകയോ വേണ്ടിവരില്ലെന്നാണ് പ്രതീക്ഷ. മെഡിക്കൽ കോളേജ്, ചേവായൂർ, തൊണ്ടയാട്, കോട്ടൂളി,പുതിയ ബസ് സ്റ്റാൻഡ് , കെഎസ്ആർടിസി, മാനാഞ്ചിറ, പാളയം, റെയിൽവേ സ്റ്റേഷൻ, പുഷ്പ, കല്ലായി, പന്നിയങ്കര, വട്ടക്കിണർ, മീഞ്ചന്ത എന്നിവിടങ്ങളിലാവും സ്റ്റോപ്പുകൾ.
Post a Comment