കോഴിക്കോട് ജില്ലയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കും -മന്ത്രി പി.എ മുഹമ്മദ് റിയാസ്


കോഴിക്കോട് ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.




തലസ്ഥാനനഗരത്തിന് സമാനമായി മലബാര്‍ മേഖലയിലും ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കോഴിക്കോട് ഓണാഘോഷ പരിപാടികള്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ രൂക്ഷതയെ മറികടന്ന് ജനങ്ങള്‍ക്ക് മാനസിക കരുത്ത് നല്‍കാന്‍ ഓണാഘോഷ പരിപാടികള്‍ക്ക് കഴിയണം. സംഘാടനത്തില്‍ ഒരുതരത്തിലുമുള്ള വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജില്ലയില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യമാകുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്, കയാക്കിങ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചതുപോലെ ജില്ലയിലെചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാവണം. മലബാര്‍ മഹോത്സവം ഭാവിയില്‍ നടത്തുന്ന കാര്യം ആലോചിക്കും. ബീച്ച് ടൂറിസം പദ്ധതി വ്യാപിപ്പിക്കും. മലബാര്‍ മേഖലയില്‍  ജല ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി ചാലിയാര്‍ പുഴയില്‍ വള്ളംകളി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണാഘോഷവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും പൂര്‍ണ്ണ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും പരിപാടിയില്‍ ജനപിന്തുണ ഉറപ്പാക്കണമെന്നും യോഗത്തില്‍ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത്  റെഡ്ഡി പറഞ്ഞു.

ജില്ലയിലെ ഓണാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ രണ്ടാം തീയതി തുടക്കമാകും. നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ  മാനാഞ്ചിറയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം ഭാഗങ്ങളില്‍ ദീപാലങ്കാരം ഒരുക്കും. പ്രധാന കെട്ടിടങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍,മരങ്ങള്‍ തുടങ്ങിയവ ദീപങ്ങളാല്‍ അലങ്കരിക്കും.
 
ഏഴാം തീയതി മുതല്‍ കലാകായിക മത്സരങ്ങള്‍ വിവിധ വേദികളില്‍ സംഘടിപ്പിക്കും. ഒമ്പതാം തീയതി മുതല്‍ സാംസ്‌കാരിക പരിപാടികള്‍  നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ അവതരിപ്പിക്കും.
ഓണാഘോഷ പരിപാടികള്‍ വിപുലമാക്കാന്‍ 20 ഓളം സബ്കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11നാണ് ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാവുന്നത്.

യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, പി ടി എ റഹീം, കാനത്തില്‍ ജമീല, കെ. എം.സച്ചിന്‍ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡെപ്യൂട്ടി മേയര്‍ സി. പി മുസാഫര്‍ അഹമ്മദ്, സബ്കലക്ടര്‍ വി.ചെല്‍സാസിനി, എഡിഎം സി  മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. എ ശ്രീനിവാസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ്, ഡി ടി പി സി സെക്രട്ടറി നിഖില്‍ദാസ്,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ ആര്‍ പ്രമോദ്, ജനപ്രതിനിധികള്‍, വ്യാപാര വ്യാപാര വ്യവസായ ഏകോപന സമിതി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris