സംസ്ഥാനത്തെ 11 ജില്ലകളിലെ 29 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 15 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. എൽഡിഎഫിന്റെ ഏഴ് വാർഡുകൾ അടക്കം എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. 11 സീറ്റുകളിൽ എൽഡിഎഫും രണ്ട് സീറ്റുകളിൽ ബിജെപിയും വിജയം ഉറപ്പിച്ചു.
ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ റസീന ടീച്ചർ പൂക്കോട്ട് 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിപിഐഎമ്മിലെ പി സി രഹനയെയാണ് തോൽപ്പിച്ചത്. 17 വർഷത്തിന് ശേഷം ഇടത് കോട്ടയായ പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചു.
അതേസമയം ആലപ്പുഴയിലെ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സിപിഐഎം സിറ്റിങ് സീറ്റ് ബിജെപി പിടിച്ചു. കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തും സിപിഐഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തുമാണ്. ബിജെപി -286, കോൺഗ്രസ് -209, സിപിഐഎം -164 എന്നിങ്ങനെയാണ് വോട്ട് നില.
മലപ്പുറം നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 31–ാം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൗൺസിലർ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Post a Comment