കട്ടാങ്ങൽ : മെസിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകളാൽ വൈറലായി മാറിയ കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയെ ഏറ്റെടുത്ത് ഫിഫയും(International Federation of Association Football). തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ പുള്ളാവൂരിലെ വൈറൽ കട്ടൗട്ടുകളുടെ ചിത്രം ഫിഫ പങ്കുവെച്ചു.
'ലോകകപ്പിന്റെ ചൂട് കേരളത്തെ പിടിച്ചുലച്ചു. ലോകകപ്പ് ടൂർണമെന്റിന് മുന്നോടിയായി ഒരു പ്രാദേശിക നദിയിൽ നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയർന്നപ്പോൾ.
ഖത്തർ ലോകകപ്പിന് ഇനി 12 നാൾ, എന്ന് എഴുതിയാണ് മെസിയുടെയും നെയ്മറിന്റെയും റോണോയുടെയും കട്ടൗട്ടുകളുടെ ചിത്രം ഫിഫ പങ്കുവെച്ചത്.
നിരവധി ആരാധകരാണ് ഈ ട്വീറ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സംഭവം ഫിഫ വരെ എത്തിയ ആരാധകരുടെ സന്തോഷ പ്രകടനങ്ങളാണ് കമന്റുകളിൽ കാണാനാകുന്നത്. കേരളത്തിലെ ഫുട്ബോൾ ഫാൻ ഫേജുകളും ഇത് ആഘോഷമാക്കുന്നുണ്ട്.
മെസിയുടെയും നെയ്മറിന്റെയും ഭീമൻ കട്ടൗട്ടുകളാണ് പുള്ളാവൂരിൽ ആദ്യം സ്ഥാപിച്ചിരുന്നത്. പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോ റോണാൾഡോയെത്തിയിരുന്നത്.
അതിനിടയിൽ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമന പരാതി നൽകിയിരുന്നു. പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടയുന്നു എന്ന്കാണിച്ചാണ് ഇയാൾ പരാതി നൽകിയിരുന്നത്.
വിഷയത്തിൽ സ്ഥലം എം.എൽ.എ അഡ്വ: പി.ടി.എ റഹീം എം.എൽ.എയും കളിയാരാധകർക്ക് പിന്തുണയുമായി എത്തിയിരുന്നു. 'മൂന്നാമനും ഇറങ്ങി, നമ്മുടെ പുള്ളാവൂർ. മീനുകളൊക്കെ ആ സൈഡിലൂടെ നീന്തേണ്ടതാണ്,' എന്നാണ് കട്ടൗട്ടുകളുടെയും ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച് പി.ടി.എ റഹീം എഴുതിയിരുന്നത്.
Post a Comment