റേഷൻവിതരണം ഇന്നുമുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇ-പോസ് സെർവർ വീണ്ടും പണിമുടക്കി


 ഇ-പോസ് സെർവർ വീണ്ടും പണിമുടക്കിയതോടെ റേഷൻ വിതരണത്തിനു സംസ്ഥാനത്ത് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി.

വെള്ളിയാഴ്ചമുതൽ 30 വരെയാണ് ഈ രീതി. ഏഴുജില്ലകളിൽ രാവിലെയും ഏഴിടത്ത് ഉച്ചയ്ക്കുശേഷവും എന്ന രീതിയിൽ ഒന്നിടവിട്ട രീതിയിലാണ് ഷിഫ്റ്റ്.




ആദ്യദിനം രാവിലെ വിതരണമുള്ള ജില്ലകളിൽ പിറ്റേന്ന് ഉച്ചയ്ക്കുശേഷമായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ജില്ലയിലെയും ഷിഫ്റ്റുകൾ രാവിലെയും ഉച്ചയ്ക്കുശേഷവും എന്ന ക്രമത്തിൽ മാറുമെന്നതിനാൽ കാർഡുടമകൾക്കും നേട്ടമാണ്. ഒപ്പം സെർവറിന്റെ ശേഷിയിൽക്കൂടുതൽ ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കാനും കഴിയും.

ഷിഫ്റ്റ് സമ്പ്രദായം തുടരണോ എന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ വിദഗ്ധരുടെ യോഗം ചേരും. മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ റേഷൻ വ്യാപാരി സംഘടനാനേതാക്കളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണു ധാരണയായത്.

വ്യാഴാഴ്ച രാവിലെമുതൽ ബയോമെട്രിക് വെച്ചുള്ള റേഷൻവിതരണം മുടങ്ങിയിരുന്നു. 26 മുതൽ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പു സമരം പ്രഖ്യാപിച്ചതിനാൽ കൂടുതൽപ്പേർ റേഷൻ വാങ്ങാനെത്തി. ഇതോടെയാണ് സെർവർ തകരാറായത്

26 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിൽനിന്ന് റേഷൻ വ്യാപാരികൾ പിന്മാറിയില്ല. കമ്മിഷൻ മുഴുവനായി നൽകിയാലേ സമരത്തിൽനിന്നു പിന്മാറൂവെന്നാണ് അവരുടെ നിലപാട്. ഉത്തരവ് നടപ്പിലാക്കില്ലെന്നും കമ്മിഷൻ തുക ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ചത്തെ ചർച്ചയിൽ മന്ത്രി ജി.ആർ. അനിൽ അറിയിച്ചിരുന്നു.

എല്ലാമാസവും കമ്മിഷൻ കൃത്യമായി നൽകാമെന്നും ഉറപ്പുനൽകി. എന്നാൽ, ഇതുസംബന്ധിച്ച് ഉത്തരവിറക്കാതെ സമരത്തിൽനിന്നു പിന്മാറേണ്ടെന്ന നിലപാടാണ് റേഷൻ സംഘടനാ സംയുക്തസമിതിയോഗം തീരുമാനിച്ചത്.
   

Post a Comment

Previous Post Next Post
Paris
Paris