ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ തിങ്കളാഴ്ച രണ്ട് ഏഷ്യൻ ടീമുകൾ ഇറങ്ങുന്നു.
ജപ്പാനും ദക്ഷിണ കൊറിയയുമാണ് കളത്തിലിറങ്ങുന്നത്. രാത്രി 8.30-ന് ജപ്പാൻ ക്രൊയേഷ്യയെയും രാത്രി 12.30-ന് ബ്രസീൽ ദക്ഷിണ കൊറിയയെയും നേരിടും.
ജപ്പാൻ - ക്രൊയേഷ്യ
മുമ്പ് മൂന്നു തവണ ഏറ്റുമുട്ടിയപ്പോൾ രണ്ടുടീമും ഓരോ വിജയം നേടി. ഒരു മത്സരം സമനിലയിലായി. ജർമനി, സ്പെയിൻ ടീമുകളെ 2-1 ന് അട്ടിമറിച്ച ജപ്പാൻ ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലെത്തിയത്. ഇതിനുമുമ്പ് മൂന്നുതവണ പ്രീക്വാർട്ടറിലെത്തിയ ജപ്പാൻ മൂന്നുതവണയും തോറ്റുമടങ്ങുകയാണുണ്ടായത്. ജപ്പാൻ 3-4-3 ശൈലിയിൽ ഇറങ്ങാനാണ് സാധ്യത. ടീമിനെ പരിക്ക് അലട്ടുന്നില്ല. തുടർച്ചയായ മത്സരങ്ങളിൽ മഞ്ഞക്കാർഡ് കണ്ടതിനാൽ കൊ ഇടാക്കുരയ്ക്ക് പ്രീക്വാർട്ടറിൽ ഇറങ്ങാനാവില്ല. തോൽവിയറിയാതെ ഗ്രൂപ്പ് എഫ് രണ്ടാംസ്ഥാനക്കാരായാണ് ക്രൊയേഷ്യ എത്തിയത്. ഇറങ്ങാൻ സാധ്യതയുള്ള ശൈലി- 4-3-3. പരിക്ക് അലട്ടുന്നില്ല. കഴിഞ്ഞ 10 മത്സരങ്ങളിൽ ക്രൊയേഷ്യ ഒമ്പതും തോറ്റിട്ടില്ല. മുമ്പ് രണ്ടുതവണ നോക്കൗട്ട് ഘട്ടത്തിൽ കടന്നപ്പോഴും ക്രൊയേഷ്യ തോറ്റിട്ടില്ല.
ബ്രസീൽ - ദക്ഷിണകൊറിയ
മുമ്പ് ഏഴു തവണ ഏറ്റുമുട്ടിയതിൽ ആറിലും ബ്രസീലിനായിരുന്നു ജയം. ഒരുതവണ ദക്ഷിണകൊറിയ വിജയിച്ചു. അവസാന മത്സരത്തിൽ കാമറൂണിനോടേറ്റ തോൽവി മറക്കാനുള്ള ജയമായിരിക്കും പരിശീലകൻ ടിറ്റെയുടെ ലക്ഷ്യം. അവസാന മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച ആവേശവുമായിട്ടായിരിക്കും കൊറിയ എത്തുക. ബ്രസീലിന് പരിക്കാണ് പ്രധാന പ്രശ്നം. അലക്സ് സാൻഡ്രോ, ഡാനിലോ എന്നിവരുടെ കാര്യം സംശയത്തിലാണ്. പരിക്കുള്ള ഗബ്രിയേൽ ജെസ്യൂസും അലക്സ് ടെല്ലസും പുറത്തായിക്കഴിഞ്ഞു. ബ്രസീൽ ശൈലി- 4-1-4-1. ദക്ഷിണകൊറിയ- 4-2-3-1.
Post a Comment