പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് ആരംഭിക്കും


ഗവർണറും വിഴിഞ്ഞവും നിയമന വിവാദവുമൊക്കെ സർക്കാരിന് വെല്ലുവിളി ഉയർത്തവെ, പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് ആരംഭിക്കും. ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം വിവിധ ബില്ലുകൾ സഭയ്ക്ക് മുൻപാകെ വരും. വിവാദ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കും.




ഗവർണറുമായുള്ള പോരും വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം ഉണ്ടായ നിയമന വിവാദങ്ങളും സർക്കാരിന് പരുക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും നീക്കുന്നത് ഉൾപ്പെടെയുള്ള നിയമനിർമാണങ്ങൾക്കായാണ് സഭ സമ്മേളിക്കുന്നത്. ഗവർണറി ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പ്രതിപക്ഷം എതിർത്തേക്കും. അങ്ങനെയെങ്കിൽ ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കിയത് ചൂണ്ടിക്കാണിച്ച് ഭരണപക്ഷം ചെറുക്കും.

സഭയെ പ്രക്ഷുബ്ധമാക്കുന്ന മറ്റൊരു വിഷയം വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരമാണ്. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് കാണിച്ച് പ്രതിപക്ഷം ഈ വിഷയവും സഭയിൽ കൊണ്ടുവരും. തിരുവനന്തപുരം കോർപ്പറേഷനിലും മറ്റു തദ്ദേശസ്ഥാപനങ്ങളിലും സിപിഐഎം നടത്തുന്ന പാർട്ടി ബന്ധു നിയമനങ്ങളാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആയുധം. ശക്തമായി പ്രതിപക്ഷം ഇത് സഭയിൽ ഉന്നയിക്കും. കേരള വെറ്റിനറി സർവകലാശാല ഭേദഗതി ബില്ലാണ് ഇന്ന് സഭയിൽ വരുന്ന പ്രധാനപ്പെട്ട ബില്ലുകളിൽ ഒന്ന്. ശൂന്യവേളയിൽ നിയമന വിവാദം സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. ഒപ്പം സബ്മിഷനായി വിഴിഞ്ഞം തുറമുഖ സമരവും വന്നേക്കും.

Post a Comment

Previous Post Next Post
Paris
Paris