മലപ്പുറം: ചങ്ങരംകുളത്ത് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളിൽ കയറി പരിശോധന നടത്തുകയായിരുന്ന യുവാവ് പിടിയിൽ. എടപ്പാൾ സ്വദേശിയായ രജീഷി (43)നെയാണ് പൊലീസ് പിടികൂടിയത്. ഹോട്ടൽ ജീവനക്കാർ ആണ് തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്
വ്യാഴാഴ്ച വൈകിട്ട് ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് സംഭവം. സംസ്ഥാന പാതയോരത്തെ റെസ്റ്റോറന്റുകളിൽ കയറി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു പരിശോധന. എന്നാൽ, പരിശോധനക്കെത്തിയ യുവാവ് മദ്യപിച്ചത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക പരിശോധനക്കായി എത്തിയതാണെന്നാണ് ഇയാൾ ജീവനക്കാരോട് പറഞ്ഞത്
ഉദ്യോഗസ്ഥ തലങ്ങളിൽ നിന്ന് അത്തരം ഒരു പരിശോധനക്ക് ആരും എത്തിയിട്ടില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ ജീവനക്കാർ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, ഇയാൾ കാണിച്ച ഐ ഡി കാർഡും വ്യാജമാണെന്ന് തോന്നിയതോടെ കടയുടമകൾ ചങ്ങരംകുളം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു
പൊലീസെത്തി ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്. തുടർന്ന്, ചങ്ങരംകുളം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു
Post a Comment