ജലജീവൻ പദ്ധതിക്ക് വേണ്ടി സംസ്ഥാനത്തെ 1.5 ലക്ഷം പൊതു ടാപ്പുകൾ പൂട്ടാനുളള ആദ്യനീക്കം പാളിയതിനു പിന്നാലെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടാപ്പുകൾക്ക് താഴിടുന്നു. പൊതു ടാപ്പുകളിൽ വെള്ളം എത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളാണ് ജല അതോറിറ്റിക്ക് പണം അടയ്ക്കുന്നത്. ഈ നിരക്കാണ് ഇരട്ടിയിലേറെ കൂട്ടിയത്. കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും കീഴിലുള്ള ഒരു പൊതു ടാപ്പിന് ഈടാക്കിയിരുന്ന നിരക്ക് 8,692 രൂപയിൽ നിന്ന് 21,838 രൂപയായാണ് ഒറ്റയടിക്ക് കുട്ടിയത്.
പഞ്ചായത്ത് ടാപ്പുകളുടേത് 5,788 രൂപയിൽ നിന്ന് 14,559 രൂപയാക്കി. തദ്ദേശ സ്ഥാപനങ്ങൾ പൊതു ടാപ്പുകളുടെ ഇനത്തിൽ ഇതു വരെ 777 കോടി രൂപ അതോറിറ്റിക്ക് കുടിശ്ശികയായി നൽകാനുണ്ട്. പിരിച്ചെടുക്കാനുള്ള ഊർജിത നീക്കവും തുടങ്ങിയിട്ടുണ്ട്. ഇതിന് ഇടെയുണ്ടായ നിരക്ക് വർധനയുടെ പശ്ചാത്തലത്തിൽ ബാധ്യതയാകുന്ന പൊതു ടാപ്പുകളിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ തലയൂരും എന്നതാണ് സാഹചര്യം. കോളനികളടക്കം സാധാരണക്കാർ തിങ്ങി പാർക്കുന്ന മേഖലകളിലാണ് പൊതു ടാപ്പുകൾ കൂടുതലും.
സ്വന്തമായി കിണർ ഇല്ലാത്തവരുടയും കിണർ കുഴിക്കാൻ സ്ഥലം ഇല്ലാത്തവരുടെയും എല്ലാം ആശയവുമാണ് സൗജന്യമായി കിട്ടുന്ന ഈ പൈപ്പു വെള്ളം ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് 15,000 ലിറ്റർ വരെ അതോറിറ്റി സൗജന്യമായാണ് വെള്ളം നൽകുന്നത് എന്നിരിക്കെയാണ് ഭൂരിഭാഗവും ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ കഴിയുന്ന കോളനികളിലേക്കുള്ള പൈപ്പു വെള്ളത്തിന് മൂന്നിരട്ടി വരെ നിരക്ക് ഉയർത്തിയത്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ടാപ്പുകളിലൂടെ കുടി വെള്ളമെത്തിക്കുക എന്നതാണ് ജലജീവൻ മിഷന്റെ ലക്ഷ്യം. ഇത് അനുസരിച്ച് 55 ലക്ഷം കണക്ഷനുകൾ കൊടുക്കേണ്ടി വരുമെന്നാണ് ജല അതോറിറ്റിയുടെ കണക്ക്.
നിലവിൽ ജല അതോറിറ്റിക്ക് കീഴിൽ 25 ലക്ഷത്തോളം കണക്ഷനുകളാണ് ഉള്ളത്. ഇതിന്റെ ഇരട്ടിയിലധികം കണക്ഷനുകൾ സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കിയാലേ ജല ജീവൻ മിഷൻ ദൗത്യം കൈവരിക്കാനാകൂ. ഇതിനുള്ള എളുപ്പ വഴിയാണ് നിലവിലെ പൊതു ടാപ്പുകൾ നിർത്തലാക്കാനുള്ള ആലോചനകൾക്ക് പിന്നിൽ, ഒരു ടാപ്പ് നിർത്തിയാൽ പകരം അഞ്ചു കുടുംബങ്ങൾ കണക്ഷൻ കൊടുക്കാമെന്ന് അതോറിറ്റിയുടെ കണക്കു കൂട്ടൽ, അതായത്, 1.5 ലക്ഷം പൊതു ടാപ്പുകൾ നിർത്തിയാൽ പകരം 7.5 ലക്ഷം കുടുംബങ്ങൾ കാശീടാക്കുന്ന കണക്ഷനുകളെടുക്കും.
Post a Comment