തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ ആയതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും മദ്യവില്‍പ്പന ഉണ്ടാകില്ല. നാലാം ഓണ ദിവസമായ ചതയം സംസ്ഥാനത്ത് ശ്രീനാരായണ ജയന്തി ദിനമായും ആചരിക്കുന്നുണ്ട് ഇതിനാലാണ് ഇന്ന് ഡ്രൈ ഡേ. നാളെ ഒന്നാം തീയതി ആയതിനാലും മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.
അതേസമയം മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണംനാളുകളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് കേരളത്തിലുണ്ടായത്. ഉത്രാടം വരെയുള്ള എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞവർഷം ഇത് 624 കോടി രൂപയായിരുന്നു. അതായത് 41 കോടി രൂപയുടെ അധിക വില്‍പ്പന ഉത്രാടം വരെ നടന്നത്.
ഇക്കൊല്ലം ഓണക്കാലത്തെ ആകെ വിൽപ്പന വരുമാനം 770 കോടി രൂപയാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. പത്ത് ദിവസം കൊണ്ട് 770 കോടി രൂപയുടെ മദ്യവിൽപനയാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്.ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 116 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത്.
ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്
Post a Comment