ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു


കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. നെടുമ്പന യു.പി. സ്‌കൂള്‍ അധ്യാപകനായിരുന്ന സന്ദീപിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ജോലിയില്‍നിന്ന് പുറത്താക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.




സന്ദീപ് എന്ന അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും ചെയ്തതായും അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. സന്ദീപ് മദ്യത്തിന് അടിമയാണെന്നും ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും .ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് കെ.ഇ.ആര്‍. അധ്യായം 14 എ ചട്ടം 65 (7) പ്രകാരം ജോലിയില്‍നിന്ന് പുറത്താക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മേയ് 10-ന് രാത്രിയിലാണ് ഡോ. വന്ദന ദാസിനെ ജോലിക്കിടെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഹോംഗാര്‍ഡ് അലക്സ് കുട്ടിയുടെ തലയ്ക്ക് ആറ് കുത്തേറ്റിരുന്നു. എ.എസ്.ഐ. മണിലാലിന്റെ തലയ്ക്കും എസ്.ഐ. ബേബി മോഹന്റെ കൈയ്ക്കും കുത്തേറ്റിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെതന്നെയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്.

Post a Comment

Previous Post Next Post
Paris
Paris