കോഴിക്കോട് : കൊടിയ വിവേചനവും അന്യായവുമാണ് ഹജ്ജ് യാത്രാ നിരക്കില്‍ കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുള്ള യാത്രക്കാരോട് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണിക്കുന്നത്. നെടുമ്പാശ്ശേരി വഴിയുള്ള യാത്രക്കാരില്‍ നിന്ന് വിമാനക്കൂലി ഇനത്തില്‍ 86,000 രൂപയും കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരില്‍ നിന്ന് 87,000 രൂപയും ഈടാക്കുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ 1,25,000 രൂപ നല്‍കണം. 39,000 രൂപ കൂടുതല്‍. മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കുള്ള ദൂരം തുല്യവും. കരിപ്പൂര്‍ വിമാനത്താവളത്തെയാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരില്‍ കൂടുതലും ആശ്രയിക്കുന്നത്.കൊടിയ വിവേചനവും അന്യായവുമാണ് ഹജ്ജ് യാത്രാ നിരക്കില്‍ കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുള്ള യാത്രക്കാരോട് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണിക്കുന്നത്
നെടുമ്പാശ്ശേരി വഴിയുള്ള യാത്രക്കാരില്‍ നിന്ന് വിമാനക്കൂലി ഇനത്തില്‍ 86,000 രൂപയും കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരില്‍ നിന്ന് 87,000 രൂപയും ഈടാക്കുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ 1,25,000 രൂപ നല്‍കണം. 39,000 രൂപ കൂടുതല്‍. മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കുള്ള ദൂരം തുല്യവും. കരിപ്പൂര്‍ വിമാനത്താവളത്തെയാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരില്‍ കൂടുതലും ആശ്രയിക്കുന്നത്.കഴിഞ്ഞ വര്‍ഷവും ഇതായിരുന്നു സ്ഥിതി. കരിപ്പൂര്‍ വിമാനത്താവളത്തിനു മാത്രം കൊള്ളനിരക്ക്. 1,65,000 രൂപയായിരുന്നു തുടക്കത്തില്‍ നിരക്ക് നിര്‍ണയിച്ചത്. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 38,000 രൂപ കുറച്ച് 1,27,000 രൂപയായി പുനര്‍നിര്‍ണയിച്ചു. എങ്കിലും കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്കുമായി കടുത്ത അന്തരം. 86,000 രൂപയായിരുന്നു പ്രസ്തുത വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്ക്. കേരളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിനു പോകുന്ന യാത്രക്കാരില്‍ 5,755 പേര്‍ കരിപ്പൂര്‍ വഴിയും 5,422 പേര്‍ നെടുമ്പാശ്ശേരി വഴിയും 4,026 പേര്‍ കണ്ണൂര്‍ വഴിയുമാണ് യാത്രക്ക് അപേക്ഷിച്ചത്.ടേബിള്‍ ടോപ് റണ്‍വേയും റണ്‍വേയുടെ നീളക്കുറവും കാരണം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തതാണ് അധിക നിരക്കിന് കേന്ദ്ര വ്യോമയാന മന്ത്രാലയം പറയുന്ന കാരണം. നാനൂറോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സഊദി എയര്‍ ലൈന്‍സിന്റെ വിമാനമാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജ് സര്‍വീസ് നടത്തുന്നത്. 180 പേര്‍ക്ക് കയറാവുന്ന എയര്‍ ഇന്ത്യയുടെ ചെറിയ വിമാനങ്ങളാണ് കരിപ്പൂരില്‍ ഉപയോഗപ്പെടുത്തുന്നത്. മാത്രമല്ല, കരിപ്പൂരില്‍ നിന്ന് ജിദ്ദ, മദീന വിമാനത്താളവങ്ങളിലേക്ക് ഇടത്താവളമില്ലാതെ തുടര്‍ച്ചയായി അഞ്ച് മണിക്കൂറോളം തുടര്‍ച്ചയായി യാത്ര നടത്തേണ്ടതിനാല്‍ യാത്രക്കാരുടെ എണ്ണം 155 ആയി കുറച്ചാണ് സര്‍വീസ്. സഊദിയിലെയും ഇന്ത്യയിലെയും ഇന്ധന വിലയിലെ മാറ്റവും യാത്രാ നിരക്കിലെ വ്യത്യാസത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.അതിലുപരി കരിപ്പൂര്‍ വിമാനത്താവളവുമായി യാത്രക്കാരെ അകറ്റി അതിനെ തകര്‍ക്കാനുള്ള ഹിഡന്‍ അജന്‍ഡ കൂടി ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. കരിപ്പൂരില്‍ നിന്നുള്ള യാത്രാ നിരക്ക് കുത്തനെ ഉയരുമ്പോള്‍ സ്വാഭാവികമായും ഏറ്റവുമധികും ഹജ്ജ് തീര്‍ഥാടകരുള്ള മലബാര്‍ മേഖലയിലെ യാത്രക്കാര്‍ നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളെ ആശ്രയിക്കുകയും കരിപ്പൂരില്‍ യാത്രക്കാര്‍ കുറയുകയും ചെയ്യും. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കരിപ്പൂരിനെ ആശ്രയിച്ച യാത്രക്കാരുടെ എണ്ണം വിലയിരുത്തിയാല്‍ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് ഹജ്ജിന് പോയ യാത്രക്കാരില്‍ 9,770 പേര്‍ കരിപ്പൂരിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇത്തവണ എണ്ണം 5,755 ആയി കുറഞ്ഞത് കരിപ്പൂരില്‍ നിന്നുള്ള കൊള്ളനിരക്ക് മൂലമാണ്. നിരക്കില്‍ ഏകീകരണം വരുത്തുന്നില്ലെങ്കില്‍ അടുത്ത തവണ യാത്രക്കാരുടെ എണ്ണം ഇനിയും കുത്തനെ കുറയും. 40,000ത്തോളം രൂപയാണ് നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളെ ആശ്രയിച്ചാല്‍ ലാഭിക്കാനാകുക.കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി സി ജി എ) നടപടിയിലും ദുരൂഹതയുണ്ട്. 2020 ആഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന് 21 പേര്‍ മരിച്ച സംഭവത്തിനു പിന്നാലെയാണ് ടേബിള്‍ ടോപ് റണ്‍വേ ആയതുകൊണ്ടാണ് അപകടം നടന്നതെന്ന വാദവുമായി ഡി സി ജി എ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം അപകട കാരണം ടേബിള്‍ ടോപ് റണ്‍വേ ആണെന്ന വാദം ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ബ്യൂറോ നിരാകരിക്കുകയുണ്ടായി. വിമാനത്താവളത്തിന്റെ ഭൗതിക സാഹചര്യങ്ങളുമായി അപകടത്തിന് ഒരു ബന്ധവുമില്ലെന്നും, പൈലറ്റിന്റെ വീഴ്ചയാണ് കാരണമെന്നുമാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ബ്യൂറോയുടെ റിപോര്‍ട്ടില്‍ പറയുന്നത്.അപകടം സംഭവിക്കുന്നതിനു മുമ്പ് സഊദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ വലിയ വിമാനങ്ങള്‍ വര്‍ഷങ്ങളോളം കരിപ്പൂരില്‍ നിന്ന് സുരക്ഷിതമായി സര്‍വീസ് നടത്തിയതാണ്. അപകട ശേഷം അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങളെല്ലാം പാലിച്ച് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട് കരിപ്പൂരില്‍. നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ തന്നെ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ സഊദി എയര്‍ലൈന്‍സ് സന്നദ്ധത അറിയിച്ചതുമാണ്. ഡി സി ജി എ കനിയാത്തതാണ് പ്രശ്‌നം.കരിപ്പൂരില്‍ നിന്നുള്ള അമിത നിരക്കിനെതിരെ ഒരു ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മലബാറുകാരായ ആറ് പേരാണ് അധിക നിരക്ക് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കരിപ്പൂരില്‍ നിന്ന് മാത്രം അധിക നിരക്ക് ഈടാക്കുന്നത് നിയമത്തിനു മുമ്പിലെ തുല്യത ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെയും 25ാം അനുഛേദം ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോടതി കനിഞ്ഞാല്‍ മറ്റു വിമാനത്താവളങ്ങളിലെ നിരക്കില്‍ കരിപ്പൂര്‍ യാത്രക്കാര്‍ക്കും ഹജ്ജിന് പോകാനാകും. ഇല്ലെങ്കില്‍ കൊള്ളനിരക്ക് നല്‍കേണ്ടി വരും
Post a Comment