ഡല്‍ഹി : മുസ്ലിം സമുദായത്തിനിടയില്‍ നിർണായക സ്വാധീനമുള്ള നാല് ഘടകകക്ഷികള്‍ വഖഫ് ഭേദഗതി ബില്ലില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് എൻ.ഡി.എ മുന്നണിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു.
ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടി (ടി.ഡി.പി), ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡിയു, കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ നയിക്കുന്ന എല്‍.ജെ.പി, കേന്ദ്രമന്ത്രി ജയന്ത് ചൗധരിയുടെ ആർ.എല്‍.ഡി എന്നിവരുടെ നിലപാട് നിർണായകമാണ്. ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. വിഷയത്തില്‍ ജെ.ഡിയുവിനുള്ളില്‍ തർക്കമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിതീഷ് കുമാർ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് മുസ്ലിം സംഘടനകള്‍ ബഹിഷ്കരിച്ചിരുന്നു. കാത്തിരുന്നുകാണാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എൻ.ഡി.എ ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കുമ്ബോള്‍ പ്രതികരിക്കും. കേരളത്തിലെ എം.പിമാർ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടിരുന്നു.
12 മണിക്കൂർ ആവശ്യം തള്ളി
എട്ടല്ല, 12 മണിക്കൂർ ചർച്ച വേണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കേന്ദ്രം തള്ളി. ഇന്നലെ കാര്യോപദേശ സമിതി യോഗത്തിലാണ് ആവശ്യമുയർന്നത്. എട്ട് മണിക്കൂർ ചർച്ചയെന്ന നിലപാട് സ്വീകരിച്ച ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, ആവശ്യമെങ്കില്‍ ആ സമയത്തെ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാമെന്ന് യോഗത്തില്‍ വ്യക്തമാക്കി.
വ്യവസ്ഥകള്‍ സുപ്രധാനം
വഖഫ് ഭേദഗതി ബില്‍ 2024 ആഗസ്റ്റില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിട്ടിരുന്നു. സമിതിയില്‍ പ്രതിപക്ഷം മുന്നോട്ടുവച്ച 44 നിർദ്ദേശങ്ങളും വോട്ടിനിട്ട് തള്ളി. ഭരണപക്ഷത്തിന്റെ 14 ഭേദഗതികള്‍ അംഗീകരിച്ചു. ഇത്തരത്തില്‍ മാറ്റം വരുത്തിയ ബില്ലാണ് ഇന്ന് അവതരിപ്പിക്കുക.
Post a Comment